Wednesday, March 9, 2016

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

Friday, January 15, 2016

ഏറ്റവും മനോഹരമായി മലയാള ഗദ്യമെഴുതുന്ന രണ്ടു പേരിൽ ഒന്നാമത്തെ ആളാണ്‌ എം ടി വാസുദേവൻ  നായർ .ആർക്കും അതിൽ സംശയം ഉണ്ടാകാനിടയില്ല .രണ്ടാമത്തെ ആൾ ആരെന്നതിലും എനിക്ക് സംശയമില്ല ;ഗിരീഷ്‌ ജനാർദനൻ .അതേ സമകാലിക മലയാളത്തിന്റെ പഴയ സഹ പത്രാധിപർ ,മദ്യപന്റെ മാനിഫെസ്റ്റോയുടെ കർത്താവ് ,സ്ഥിരമായി എഫ്  ബി യിൽ പോസ്റ്റിടുന്ന ആൾ .ആർക്കെങ്കിലും ഞാൻ പറ ഞ്ഞതിനോട് എതിർപ്പുണ്ടെങ്കിൽ അവർ ധൂർത്ത പുത്രനെക്കുറിച്ച്  ഈയിടെ ഗിരീഷ്‌ എഴുതിയ പോസ്റ്റ് വായിക്കട്ടെ ..
  എംടിക്ക് പക്ഷേ തന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും കഴിഞ്ഞു .ഗിരീഷിനു കഴിഞ്ഞില്ല .സാരമില്ല ഇനിയും സമയമുണ്ടല്ലോ .വി കെ എൻ  ന്റെ കഥാ പാത്രം ചോദിച്ചതു പോലെ "ദിന രാത്രങ്ങൾക്കാണോ പഞ്ഞം "
     ഗിരീഷിന്റെ രചനാ കൗശലമല്ല ഇന്നത്തെ എന്റെ വിഷയം ,അയാളുടെ പണിതീരാത്ത വീടാണ് .ഞാൻ ഇന്ന് 'അഞ്ജന ക്കല്ലുകൾ മിനുക്കിയടുക്കി --' അയാൾ  പണിയുന്ന വീടു കാണാൻ പോയിരുന്നു .വളരെ വലിയ വീടല്ല .പക്ഷേ ഗിരീഷിനും ഭാര്യക്കും മകനും ഗിരീഷിന്റെ അമ്മയ്ക്കും കൂടി താമസിക്കാൻ ഈ വീടുമതി .അയാളുടെ സുഹൃത്തുക്കൾ വന്നാൽ ഡ്രായിംഗ് റൂമിൽ  കിടക്കാം.വായനക്കും എഴുത്തിനും വേണ്ടി ഒരു മുറി പ്രത്യേകമായുണ്ട് .
   മലയാളി ഇടത്തരക്കാരന്റെ ഒരു ഒബ്സെഷനാണ് സ്വന്തമായി ഭേദപ്പെട്ട ഒരു വീട് .ദീർഘ കാലം കടക്കാരനായി കഴിയേണ്ടി വരുമെന്നറിഞ്ഞു കൊണ്ടു തന്നെ അയാൾ  അതു പണിയിക്കുകയും ചെയ്യും  . ഞാനും അത് ചെയ്തതാണ് .അക്കാലത്ത് അനുഭവിച്ച അങ്കലാപ്പും ആകാംക്ഷയും ആത്മ നിന്ദയും ഇന്നും മനസ്സിൽ മായാതെയുണ്ട് .കടം വാങ്ങേണ്ടി വരുന്നു എന്നതിലാണ് ആത്മനിന്ദ .വീടു പണിക്കുമുമ്പോ പണികഴിഞ്ഞിട്ടോ ഞാൻ ആരോടും ഒന്നും കടം വാങ്ങിയിട്ടില്ല .പക്ഷേ അന്ന് .വേണ്ടാ അതൊക്കെ ഓർക്കാതിരിക്കുകയാണു ഭേദം
      ഇത്തരം ഒരു അവസ്ഥയിലൂടെ ആയിരിക്കും ഗിരീഷും കടന്നു പോകുന്നത് .സാരമില്ല ബുദ്ധി  മുട്ടൊക്കെ കുറച്ചു കഴിയുമ്പോൾ മാറും.അതാണു ലോക സ്വഭാവം  .സ്വന്തം മേൽക്ക്ക്കൂര സമ്മാനിക്കുന്ന സുരക്ഷിതത്വം ജന്മസിദ്ധമായ കഴിവുകളെ കൂടുതൽ  ഫല പ്രദമായി ഉപയോഗിക്കാൻ സഹായിക്കും .അതിനുള്ള ദൃഢനിശ്ചയം ഗിരീഷ്‌ സ്വരൂപിക്കുമെന്നും താൻ മലയാള ത്തിലെ ഏറ്റവും മികച്ച രണ്ടു ഗദ്യ കാരന്മാരിലൊരാളാണെന്നു ലോകത്തിനു ബോദ്ധ്യമാക്കി കൊടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു