Monday, September 9, 2019

10-9-2019Delware Onam

നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......
ആ ഗാന സപര്യ തുടരുന്നു ....
വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ
ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം
തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...