(സ്വാതന്ത്ര്യാനന്തര കേരളസമൂഹം എംടിയുടെ കാലം എന്ന നോവലിൽ - ഒരു പോസ്റ്റ് കൊളോണിയൽ വായന )
ആർ .എസ് .കുറുപ്പ്

'സ്വതന്ത്രം ന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ....'.... 'കാല'ത്തിൽ നിന്നുള്ള ഒരു സംഭാഷണശകലമാണ്. സ്വാതന്ത്ര്യലബ്ധി ദൗർഭാഗ്യകരമായ ഒരു അനുഭവമായി തോന്നിയ ഒരാളുടെ പ്രലപനമാണ് എന്നു വ്യക്തം. സംസാരശൈലിയിൽ നിന്ന് മനസ്സിലാവും ആൾ മലബാർ ഭാഗത്തുള്ള ഒരു നമ്പൂതിരി ആണെന്ന്. അതെ കാലം എന്ന വിശ്രുത നോവലിലെ ഉണ്ണി നമ്പൂതിരി എന്ന കഥാപാത്രം കാലത്തിലെ കഥാപുരുഷനും തൻറെ ബാല്യകാല സുഹൃത്തുമായ സേതുവിനോട് പറയുന്നതാണിത്
.        ആദ്യമേ പറയട്ടെ കാലം മറ്റെല്ലാ എം ടി കൃതികളെയും പോലെ ഒരു വ്യക്തിയുടെ ആത്മസംഘർഷങ്ങളുടെ കവിതാമയമായ ആഖ്യാനമാണ്. എംടിയുടെ ഏതാണ്ട് എല്ലാ കഥകളിലും നോവലുകളിലും കഥാ പുരുഷൻ ഒരു വള്ളുവനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരു യുവാവ് ആയിരിക്കുമല്ലോ. തൻറെ ചുറ്റുപാടുകൾക്ക് പുറത്തുള്ള ,തന്റെ ജീവിതത്തെ നേരിട്ട് ബാധിക്കാത്ത  വലിയകാര്യങ്ങളൊന്നും അയാളുടെ ചിന്തകളെ സ്വാധീനിക്കാറില്ല.. 99ലെ വെള്ളപ്പൊക്കമായാലും രണ്ടാം ലോകമഹായുദ്ധമായാലും അത് തന്റെ ജീവിതവുമായി  ബന്ധപ്പെടുന്നിടത്തോളമേ അയാളിൽ വേവലാതികൾ ഉണ്ടാക്കുന്നുള്ളൂ.
.   നാലുകെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അസുരവിത്ത് രണ്ടാം ലോകമഹായുദ്ധകാലത്തും വള്ളുവനാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ആഖ്യാനങ്ങളാണ്. കാലത്തിലാവട്ടെ സ്വാതന്ത്ര്യസമരത്തിൻറെ അവസാന ദശകവും സ്വാതന്ത്ര്യാനന്തരമുള്ള ഒന്നര പതിറ്റാണ്ടും ചേർന്ന കാൽ നൂറ്റാണ്ടുകാലമാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. നോവലിൽ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചോ യാതൊരു സൂചനയും  ഇല്ലെന്നിരിക്കെ ഇതെങ്ങനെ മനസ്സിലായി എന്ന ചോദ്യം ഉണ്ടാവാം. നോവലിന്റെ  ആദ്യ അധ്യായങ്ങളിലൊന്നിൽ    നേതാജിക്കൊപ്പം സമരം ചെയ്തിരുന്ന കേണൽ ലക്ഷ്മി അടുത്ത് ഒരിടത്ത് വരുന്നതായി ഒരു പരാമർശം ഉണ്ട്. സ്വാതന്ത്ര്യസമരം അവസാനിക്കാറായ കാലം. സേതു അപ്പോൾ സ്കൂൾ വിദ്യാർത്ഥിയാണ്.
.    കോളേജിൽ സേതുവോ സഹപാഠികളോ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യ പ്രാപ്തിയെ കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല ഒരിക്കൽ പോലും. പക്ഷേ അവർ കോളജ് വിദ്യാർത്ഥികൾ ആയതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്, 'ബഡിബഹൻ' 'വാഴ്കൈ'..'സുഹാനി രാത് 'എന്ന പാട്ട്... എല്ലാം 48 --52 കാലത്ത് പുറത്തിറങ്ങിയവയാണ്. അതായത് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിന്റെ ആദ്യ പകുതിയിലാണ് സേതു കോളേജിൽ പഠിച്ചിരുന്നത്.
.   ഇടയ്ക്ക് പറയട്ടെ ഒരു സാഹിത്യകൃതിയുടെ സ്ഥലവും കാലവും അതിൻറെ കർത്താവിൻറെ സൃഷ്ടിയാണ്. ഒരുദാഹരണം മാർത്താണ്ഡവർമ്മയിലെ അമ്മച്ചി പ്ലാവ് കന്യാകുമാരിക്ക് അടുത്തുള്ള ചാരോടാണ്. യഥാർത്ഥത്തിലുള്ള അമ്മച്ചി പ്ലാവ് നിൽക്കുന്നത് അതിന് 100 കിലോമീറ്റർ വടക്കുള്ള നെയ്യാറ്റിൻകരയിലും . ഏതു സാഹിത്യകൃതിയിലെ  സ്ഥലവർണ്ണനകളിലും കാണാം ഭൂപടങ്ങളിൽ നിന്നുള്ള ഈ വ്യതിയാനം . കാലത്തിൻറെ കാര്യത്തിലും ഇതുതന്നെ പറയാം. ഭൂപടങ്ങളുമായും കലണ്ടറുകളുമായും  കലാസൃഷ്ടിയിലെ സ്ഥലകാലങ്ങൾപൂർണമായി ഒത്തുപോകുന്നില്ല ഒരിക്കലും . പക്ഷേ തൻറെ തന്റെ കൃതിയിലെ സലകാലങ്ങൾ സൃഷ്ടിക്കാൻ ഭൂപടങ്ങളും കലണ്ടറും ഇല്ലാതെ സാഹിത്യകാരന് കഴിയുകയില്ല. സൃഷ്ടിയെ സാർത്ഥകമായി  വായിച്ചെടുക്കാൻ അവ വായനക്കാരനെ സഹായിക്കുകായും ചെയ്യും ..
.  തകഴിയുടെയും ദേവിന്റെയും മറ്റു നവോത്ഥാന സാഹിത്യകാരന്മാരുടെയും കൃതികളിൽ കാണുന്നത് പോലെ തൊഴിലാളി സമരങ്ങളുടെയോ സാമൂഹ്യ സംഘർഷങ്ങളുടെയോ  വിവരണമൊന്നും  ഒന്നും എം ടി കൃതികളിൽ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല . 'നോവലിസ്റ്റ് ചരിത്രകാരൻ അല്ല' മിലാൻ കുന്ദര പറയുന്നു' 'നോവലിസ്റ്റ് ചരിത്രകാരന്റെ പരിചാരകനല്ല- പക്ഷേ ചരിത്രം അയാളെ ആകർഷിച്ചേക്കാം. അത് മനുഷ്യാസ്തിത്വത്തിന് മുകളിൽ അതിലേക്കും അതിൻറെ അപ്രതീക്ഷിതമായ സാധ്യതകളിലേക്കും വെളിച്ചം വീശിക്കൊണ്ട് ചുറ്റിക്കറങ്ങുന്ന ഒരു സെർച്ച് ലൈറ്റ് ആയതുകൊണ്ട്' എം ടി കൃതികളിലും കാലത്തിൽ വിശേഷിച്ചും ചരിത്രത്തിൻറെ സെർച്ച് ലൈറ്റ് കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും മേൽ പതിക്കുന്നുണ്ട്.
.       സ്വാതന്ത്ര്യം ഭീതിദമായ ഒന്നാണെന്ന് ഉണ്ണി നമ്പൂതിരിക്ക് തോന്നാൻ എന്താണ് കാരണം? ആരാണീ ഉണ്ണി നമ്പൂതിരി? സ്ഥലത്തെ ധാരാളംഭൂസ്വത്തുള്ള  മനയിലെ ഏക സന്തതി. മനക്കലെ കാര്യങ്ങൾ  നോക്കാതെ ആനപ്പുറത്ത് കയറാൻ വേണ്ടി ഉത്സവപ്പറമ്പുകൾ തോറും നടക്കുന്ന മന്ദബുദ്ധി എന്നു  പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നമ്പൂതിരി കുട്ടി. പഠിപ്പ്  പൂർത്തിയാക്കിയിട്ടില്ല. ഏതോ ക്ലാസ്സിൽ അയാൾ സേതുവിന് ഒപ്പം ഉണ്ടായിരുന്നു. ഇല്ലത്തെ കാര്യസ്ഥൻ മാധവൻ നായർ, സേതുവിൻറെ മാധവമ്മാമ ,ഹിഡുംബൻ എന്നാണ് ഉണ്ണി നമ്പൂതിരിയെ വിളിക്കുന്നത്, പക്ഷേ മണ്ടത്തരം എല്ലാ കാര്യങ്ങളിലും ഉണ്ണി നമ്പൂതിരി പ്രകടിപ്പിക്കാറില്ല എന്ന് സേതുവിന് അറിയാം. 'ഉണ്ണ്യമ്പൂരി ഇള്ളക്കുട്ടിയൊന്നുമല്ല' എന്ന് സുമിത്ര പറയുന്നതിലും കാര്യമുണ്ട്.
.   തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് ഉണ്ണി നമ്പൂതിരി അറിഞ്ഞില്ല അഥവാ ശ്രദ്ധിച്ചില്ല. ഇല്ലത്തെ പാട്ടക്കാരൻ  ഗോവിന്ദൻ പാട്ടം കൊടുക്കുന്നതിൽ അമാന്തം കാണിച്ചു തുടങ്ങി,ഒടുവിൽ ഒട്ടും കൊടുക്കാതായി. കോളേജ് വിദ്യാർത്ഥിയായ സേതുവിനോട് ഉണ്ണി നമ്പൂതിരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. സേതുവിന് സാഹിത്യത്തിൽ മാത്രമായിരുന്നു താൽപര്യം. അയാൾക്ക് പാട്ടക്കുടിയായ്മനിയമത്തെ കുറിച്ചൊന്നും അറിയുമായിരുന്നില്ല. പക്ഷേ ഉണ്ണി നമ്പൂതിരിക്ക് അറിഞ്ഞല്ലേ പറ്റൂ അയാൾ വക്കീലുമായി സംസാരിച്ചിരുന്നു. 'കുന്നംപള്ളിയോട ചോദിച്ചു' ഉണ്ണി നമ്പൂതിരി നിസ്സഹായതന്റെശബ്ദത്തിൽ സേതുവിനോട് പറഞ്ഞു. 'കോടതീ പോയാലും കാര്യല്ല. ഗോവിന്ദൻറെ ഭാഗാവും ഗെർമെണ്ട് ച്ചാൽ എന്താ. ചെയ്യാ? സ്വതന്ത്രംന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ'
.    ആരാണ് ഗവൺമെന്റിന് ഇത്രത്തോളം പ്രിയപ്പെട്ട ഈ ഗോവിന്ദൻ? കൃഷിക്കാരൻ, പാടത്തിറങ്ങാത്ത കൃഷിക്കാരൻ എന്ന പാട്ടക്കുടിയാൻ. സമ്പന്നൻ. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിന്റെ മുഴുവൻ പ്രയോജനവും ലഭിച്ചത് ഈ ഗോവിന്ദന്മാർക്കാണ്. കൃഷിഭൂമി കൃഷിക്കാരന്,land to the tiller എന്നു പറഞ്ഞാൽ ഭൂമി അത് ഉഴുന്നവന്, ഭൂമിയിൽ പണിയെടുക്കുന്നവന് എന്നാണ് അർത്ഥം. ഇവിടെ സംഭവിച്ചത് അതല്ല. ഭൂമി കിട്ടിയത് ഇടനിലക്കാരനായ കുടിയാനാണ് ,ഗോവിന്ദനാണ്. ഭൂമിയിൽ പണിയെടുത്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിൻറെ സൂചനകളും കാലത്തിലുണ്ട്
. ആദ്യം കോളേജിലേക്ക് പോകുമ്പോൾ സേതുവിൻറെ പെട്ടി ചുമന്നത് ഒരു 'ചെറുമ ചെക്കൻ' ആയിരുന്നു. വർഷങ്ങൾക്കുശേഷം സേതു സേതു മുതലാളിയായി വീട്ടിലേക്ക് വരുമ്പോഴും ഒരു ചെറുമ ചെക്കനുണ്ട് തറവാട്ടിലെ പണിക്കാരനായി,താമി പഴയ ചെറുമചെക്കന്റെ മകൻ. പഴയ ആളിപ്പോൾ ചെറുമരുടെ  കോമരമാണ്. കഥാന്ത്യത്തിൽ ഗ്രാമത്തിൽ ഏറ്റവും ദരിദ്രരായി രണ്ടു പേരെ  നാം കണ്ടെത്തുന്നു. പത്തായമടക്കം പൊളിച്ചു വിൽക്കേണ്ടി വരുന്ന, "എവിടെ വേണമെങ്കിലും വരാം വെക്കുകേ വിളമ്പുകേ എന്തുവേണമെങ്കിലും ചെയ്യാം" എന്ന് സേതുവിനോട് പറയുന്ന പരമദരിദ്രനായ ഉണ്ണി നമ്പൂതിരി. ഗോവിന്ദൻ ഒരു മണി നെല്ല് പോലും അയാൾക്ക് കൊടുക്കാറില്ല. മറ്റൊന്ന് താമി, നമ്മുടെ ചെറുമചെക്കൻ. സേതുവിൻറെ അമ്മാവൻ,  ഇല്ലത്തെ പഴയ കാര്യസ്ഥൻ, മാധവൻ നായർ അടക്കം പലരും ഏറിയും കുറഞ്ഞും സമ്പന്നരായി ക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം കിട്ടി 10- 15 കൊല്ലം കഴിഞ്ഞിട്ടും ഗ്രാമ ജീവിതത്തിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ മാറ്റങ്ങൾ ഉണ്ടായിരുന്നു ബീജരൂപത്തിൽ. ഇവ ശ്രദ്ധാലുവായ ഒരു വായനക്കാരന് നോവലിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന് ഈ പരാമർശം നോക്കുക:' അടുത്ത കാലത്താണ് ഗ്രാമത്തിനടുത്ത്  ഹൈസ്കൂൾ വന്നത്. അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിപ്പ് നിർത്തി കച്ചവടത്തിനും  കൃഷിയ്ക്കും  ഇറങ്ങുകയായിരുന്നു പഴയ പതിവ്. ഇപ്പോൾ എല്ലാവരെയും ഹൈസ്കൂളിൽ അയക്കാൻ തുടങ്ങിയിരിക്കുന്നു..... ഗ്രാമത്തിലെ വെട്ടുവഴിയിലെ രാജകുമാരന്മാർ സർട്ടിഫിക്കറ്റുകളും ആയി തെരുവിലിറങ്ങുന്ന രംഗം മനസ്സിൽ കണ്ടു'... വെള്ള കോളർ ഉദ്യോഗം നേടുക എന്നത് മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. മെക്കാളെ സമ്പ്രദായത്തെ പോലെ തന്നെ സ്വതന്ത്ര ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാർത്ഥികളെ ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യം ഉള്ളവരാക്കിയില്ല. എന്നുമാത്രമല്ല അത്തരം തൊഴിലുകളോട് പുച്ഛവും ആയിരുന്നു പുതിയ വിദ്യാസമ്പന്നർക്ക്. നമ്മുടെ രാഷ്ട്രപിതാവ് ഇത് നേരത്തെ കണ്ടിരുന്നു. തൊഴിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും' ഈ അവസാനത്തെ ആളിനെ 'വരെ ഉൾക്കൊള്ളുന്ന, കൃഷിക്കും കൈതൊഴിലിനും  പ്രാധാന്യം നൽകുന്ന ഒരു വികസന സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ അടുത്ത അനുയായികൾ  രൂപം കൊടുത്ത ഭാരത സർക്കാർ മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായവും സോവിയറ്റ് വികസന മാതൃകയും പിന്തുടരാൻ ആണ് തീരുമാനിച്ചത്. ഗാന്ധിയൻ മാതൃകയിലുള്ള ചില ഗ്രാമവികസനപദ്ധതികൾ നടപ്പാക്കാതിരുന്നില്ലപുതിയ സർക്കാർ. നാഷണൽ എക്സ്റ്റൻഷൻ സ്കീം എന്നായിരുന്നു അതിൻറെ പേര്.
.     ആ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന എൻഇഎസ് ബ്ലോക്കുകളിലെ ഗ്രാമസേവകരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ  കൂട്ടത്തിൽ സേതുവുമുണ്ടായിരുന്നു. നാഷണൽ എക്സ്റ്റൻഷൻ സ്കീമിന്റെ കണ്ണൂർ ട്രെയിനിങ് സെന്ററിലേക്കുള്ള സേതുവിൻറെയും സംഘത്തിന്റെയും യാത്ര വിവരിക്കപ്പെടുന്ന അധ്യായം ശ്രദ്ധാപൂർവ്വമായ വായന ആവശ്യപ്പെടുന്നു. സേതു പിൽക്കാലത്ത് സൂചിപ്പിച്ച വെട്ടുവഴിയിലെ രാജകുമാരൻമാരുടെ അവസ്ഥയിലായിരുന്നു അയാളും സഹയാത്രികരും. അവരെല്ലാവരും ഡിഗ്രി പരീക്ഷ ഉയർന്ന നിലയിൽ പാസായവരാണ്, പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തിയവരും. പക്ഷേ ബേസിക് എഡ്യൂക്കേഷനെക്കുറിച്ചും ഗ്രാമ വികസനത്തെക്കുറിച്ചും എന്തിന് പഞ്ചവത്സരപദ്ധതികളെ കുറിച്ചുപോലും  അവർക്ക് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. നടപ്പാക്കാൻ പോകുന്ന ഗാന്ധിയൻ ഗ്രാമ വികസന സമ്പ്രദായത്തോട് മാത്രമല്ല അഭിനവ ഗാന്ധിയന്മാരോടും ഈ ചെറുപ്പക്കാർക്ക് ലേശവും ബഹുമാനവും ഉണ്ടായിരുന്നില്ല പുച്ഛം ഉണ്ടായിരുന്നു താനും അവർ പ്രതീക്ഷിച്ച വലിയ ഉദ്യോഗങ്ങളൊന്നും അവർക്ക് കിട്ടിയില്ല. അതിൻറെ കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വികസന മാതൃകയുടെയും പോരായ്മകളിലാണ് അന്വേഷിക്കേണ്ടത് എന്ന് അവർക്ക് മനസ്സിലായില്ല. അവർക്ക് ശത്രുത തോന്നിയത് റിസർവേഷന്റെ ആനുകൂല്യങ്ങൾ നേടുന്നവരോട് ആയിരുന്നു.' അല്ലെങ്കില് വല്ല പെലെനോ പറേനോ ആയി ജനിക്കേണ്ടീരുന്നു. കഷ്ടകാലത്തിന് അതും ആയില്ല...' അവരിൽ ഒരാൾ പറയുന്നു. ഈ പറയുന്ന'പെലേനും പറേനും' ഇപ്പോഴും അവർ അർഹിക്കുന്ന പ്രാതിനിധ്യം  സർക്കാർ സർവീസിൽ എന്നല്ല ഒരിടത്തും  കിട്ടിയിട്ടില്ല എന്നാലോചിക്കുമ്പോൾ ആണ് ഈ പ്രസ്താവനയുടെ പ്രാധാന്യം മനസ്സിലാവുക. അഭ്യസ്തവിദ്യർ  എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള പരിശീലനം കിട്ടിയവരായിരുന്നില്ല, അവർക്ക് ചെയ്യാൻ കഴിയുന്ന തൊഴിലുകൾ വേണ്ടത്ര ഇല്ലായിരുന്നു താനും . ഈ യാഥാർത്ഥ്യത്തെക്കുറിച്ച് അവർ പക്ഷേ ആലോചിച്ചില്ല.കുറ്റം കൂടുതൽ നിസ്സഹായരായ സഹജീവികളിൽ ആരോപിക്കാൻ അവർ ശ്രമിച്ചു . ഇവിടെ നാം മഹാത്മാവിനെ കുറിച്ച് ആലോചിച്ചു പോകുന്നു. ബ്രിട്ടീഷുകാർ നൂൽ നൂൽപ്പും നെയ്ത്തും മറ്റ് കൈത്തൊഴിലുകളും നശിപ്പിച്ചു. അവയെ വീണ്ടെടുക്കുക എന്ന പ്രക്രിയ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തുടരേണ്ടതാണ്. ടുണീഷ്യൻ വിപ്ലവകാരിയായ ആൽബർട്ട് മേമി അഭിപ്രായപ്പെട്ടത് പോലെ' സ്വാതന്ത്ര്യം കിട്ടുന്ന ദിവസം പുതിയ മനുഷ്യൻ ഉദയം ചെയ്യുകയില്ല.അതിന്  ദീർഘകാലം വീണ്ടും സമരം ചെയ്യേണ്ടതുണ്ട്.' അങ്ങനെയേ  പൂർണ്ണ സ്വാതന്ത്ര്യം നേടാനാവു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിത സൗകര്യങ്ങളും കിട്ടുക എന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. അത് ലക്ഷ്യം വെച്ചാണ് ഗാന്ധി തന്റെ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചത്. അത് പക്ഷേ അദ്ദേഹത്തിൻറെ രാഷ്ട്രീയ അനുയായികൾക്ക് അപരിഷ്കൃതമായി തോന്നി. പുതിയ ഗാന്ധിയന്മാർക്ക് അതിൻറെ പൊരുൾ തിരിഞ്ഞു കിട്ടിയതുമില്ല.
.  രാഷ്ട്രീയ പ്രസ്താവനകൾ ഇല്ല , സാമ്പത്തിക വിശകലനങ്ങൾ ഇല്ല, മുദ്രാവാക്യങ്ങൾ ഇല്ല. പക്ഷേ സ്വാതന്ത്ര്യാനന്തര കാലത്തിൻറെ ദുരന്തപൂർണ്ണമായ അന്തരീക്ഷം അതിൻറെ അടിത്തറയായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക  പ്രക്രിയയുടെ വൈകല്യങ്ങളോടൊപ്പം  നമ്മെ അനുഭവിപ്പിക്കാൻ എംടി ക്ക് കഴിയുന്നു ഹൃദയഹാരിയായ ഒരു യാത്രാവർണ്ണനയിലൂടെ. രാഷ്ട്രീയ,സാമൂഹ്യബോധം വേണ്ടത്ര പ്രകടിപ്പിക്കാത്ത രചയിതാവാണ് എംടി എന്ന പൊതുബോധം സൃഷ്ടിച്ച നിരൂപകശ്രേഷ്ഠർക്ക്'ഹാ കഷ്ടം' എന്നല്ലാതെ എന്തു പറയാൻ.
.     ഒരു ജനതയെന്ന നിലയിൽ നമ്മെ തീരെ അപരിഷ്കൃതരാക്കുന്ന ഒരു സവിശേഷതയെ കുറിച്ച് കൂടി സ്വതസിദ്ധമായ ശൈലിയിൽ ഉള്ളിൽതട്ടുംപടി വർണ്ണിക്കുന്നുണ്ട് എം ടി.
ഗ്രാമസേവക ട്രെയിനികൾ കണ്ണൂരിൽ ട്രെയിൻ ഇറങ്ങി ബസ് കയറുന്ന സന്ദർഭം. ഒരുമിച്ച് ഒരിടത്തുനിന്ന് വന്നവർ, ഒരിടത്തേക്ക് പോകുന്നവർ, ആയുഷ്കാലം സഹപ്രവർത്തകരായി കഴിയേണ്ടവർ ബസ് വന്നു നിന്നപ്പോൾ ഉന്തുന്നു ,തള്ളുന്നു ,ബഹളം ഉണ്ടാക്കുന്നു. എം ടി തന്നെ പറയട്ടെ:
' ഫുട്ബോഡിൽ വിരലുന്നാനുള്ള സ്ഥലത്തിന് വേണ്ടി എല്ലാം മറന്ന് നാം യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടി മെതിക്കുന്നു, അവശേഷിച്ചവരുടെ കൂട്ടത്തിൽ അംഗമാകാതിരിക്കാൻ വേണ്ടി' ആദ്യം വരുന്നയാളെന്റെ പിന്നിൽ നിൽക്കണം പിന്നീട് വരുന്ന ആൾ എന്ന, ഏത് പരിഷ്കൃത സമൂഹവും പിന്തുടരുന്ന സാമാന്യമര്യാദ നാം സായിപന്മാരിൽ നിന്നും പഠിച്ചില്ല ഗാന്ധിജിയിൽ നിന്നും പഠിച്ചില്ല.
.    ഈ കഴുത്തറപ്പൻ മത്സരം നിലനിൽപ്പിന് അടിസ്ഥാനമായ, അപവാദമല്ല പൊതുനിയമം തന്നെയായ ഒരു രംഗത്താണ് സേതു പിന്നീട് എത്തിച്ചേരുന്നത്. സ്വാതന്ത്ര്യം സൃഷ്ടിച്ച പുതിയ സമ്പന്ന വർഗ്ഗത്തിൻറെ, മുതലാളിമാരുടെ വിഹാരഭൂമിയിൽ, അവരിൽ ഒരാളിന്റെ സേവകനായി. സേതു  ശ്രീനിവാസൻ മുതലാളിയുടെ റൈറ്റർ ആവുന്നത് ഒരു കുമാർഗ്ഗത്തിലൂടെയാണ്. മുതലാളിക്ക് വേണ്ടി ഒരു നിരപരാധി ക്കെതിരെ കള്ള സാക്ഷി പറഞ്ഞതിന്റെ പ്രതിഫലം ആയിരുന്നു ആ ജോലി. തൻറെ തൊഴിലിൽ ഒരു വിദഗ്ധൻ ആയി മാറുന്നുണ്ട് സേതു, പ്രത്യേകിച്ചും കണക്കിൽ കൊള്ളിക്കേണ്ടതും കൊള്ളിക്കേണ്ടാത്തതുമായ പണം  അക്കൗണ്ട് ചെയ്യുന്ന കാര്യത്തിൽ. എല്ലാ അഴിമതിയുടെയും സദാചാരവിരുദ്ധതയുടെയും വിളനിലം ആയിരുന്നല്ലോ സ്വാതന്ത്ര്യാനന്തര മുതലാളിത്തലോകം. ആ മുതലാളിമാരെ കുറിച്ചാണ് 'സ്വാതന്ത്ര്യം എന്ന കൊള്ളയിൽ നിന്ന് കഴുക്കോൽ ഊരിയവർ 'എന്ന് വി കെ എൻ പറഞ്ഞത്. ബോംബെയിലും കൽക്കട്ടയിലും മറ്റും അമിതപ്രതാപശാലികളായി ഭരണകൂടങ്ങളെ വരെ നിയന്ത്രിച്ചിരുന്ന വലിയ മുതലാളിമാരുടെ കോഴിക്കോട്ടെ ചെറിയപതിപ്പ് ആയിരുന്നു ശ്രീനിവാസൻ മുതലാളി.
.    റൈറ്റർ സേതു വളരെ വേഗം മുതലാളിയുടെ വിശ്വസ്തനായി മാറുന്നു. കൂപ്പുലേലത്തിന് പോകുന്നതു പോലും  അയാളാണ്. അതിനിടയിൽ പ്രീതിപ്പെടുത്തേണ്ടത് ആരെയൊക്കെയാണെന്ന് മുതലാളി അയാൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നു. ഇൻകം ടാക്സ്,ഓഫീസർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അങ്ങനെ അങ്ങനെ....
.    അഴിമതിയും വഞ്ചനയും കുതികാൽ വെട്ടും നിറഞ്ഞ ബിസിനസ് ലോകത്തിന്റെ ചിത്രം സത്യസന്ധമായി, വിശ്വാസയോഗ്യമായി അതേസമയം തനിക്ക്‌  മാത്രം കഴിയുന്ന തരത്തിൽ കാവ്യാത്മകമായി എംടി വരച്ചു കാണിച്ചിട്ടുണ്ട്. സേതു മുതലാളിയുടെ വിശ്വസ്തനായി, മുതലാളിയുടെ ഭാര്യ ലളിതാ ശ്രീനിവാസന്റെ കാമുകനായി ,ഒടുവിൽ ലളിതയോടൊപ്പംമുതലാളിയുടെ  ബിസിനസിന്റെ നല്ലൊരു പങ്കും സ്വന്തമാക്കി സേതുമുതലാളിയായി  മാറുന്നതിന്റെ  വിവരണം സ്വാതന്ത്ര്യത്തിനു തൊട്ടു പിന്നിലത്തെ കാലത്തെ കേരളത്തിലെ  മുതലാളിത്തത്തിന്റെ നേരെഴുത്തു തന്നെയാണ്.
.   വിദ്യാസമ്പന്നനും നല്ല വായനക്കാരനും സഹൃദയനും ഒക്കെ ആയ സേതു ഇങ്ങനെ ആദർശങ്ങളെ മുഴുവൻ കാറ്റിൽ പറത്തി  സേതു മുതലാളി ആവുന്നത് അയാളുടെ ഉൾക്കർഷേഛയും   ആരോടെന്നില്ലാത്ത പകയും മറ്റും കൊണ്ടാവാം. എന്നാൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗമില്ലാത്തതുകൊണ്ട് മാത്രമാണ് അയാൾ ഇവിടെ വന്നു പെട്ടത്.  അങ്ങനെ ജീവിക്കാൻ വേവേണ്ടി ഈ ദൂഷിതവലയത്തിൽ അകപ്പെട്ടു പോകുന്ന മറ്റു ചിലർ കൂടി ഉണ്ട്  സേതുവിനോളം ഭാഗ്യശാലികൾ അല്ലാത്തവർ . ഹൃദയോന്മാഥിയായ ഒരു ഉദാഹരണം നമ്മുടെ സരോജിനി,തന്നെ , സേതു തൻറെ താമസ സ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ബാലവേശ്യ. മുതലാളി സേതുവിന് താമസിക്കാൻ ഒരു വീടു വിട്ടുകൊടുത്തത് ഇങ്ങനെ ചില സൗകര്യങ്ങൾക്ക് വേണ്ടി കൂടി ആയിരുന്നു. 15 വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെൺകുട്ടി തൻറെ അച്ഛനൊപ്പം അവിടെ എത്തുന്നത് കടുത്ത ദാരിദ്ര്യം കൊണ്ടാണെന്ന് തീർച്ച. അവൾ ഒരു വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. അവൾ അത് ആസ്വദിക്കുക പോലും ചെയ്യുന്നുണ്ടെന്ന് തോന്നും പിറ്റേദിവസം കുളികഴിഞ്ഞ് ഒരുങ്ങാൻ വേണ്ടി പൗഡർ ചോദിക്കുന്നത് കേൾക്കുമ്പോൾ. രക്ഷപ്പെടണമെന്ന് അവൾക്ക് എങ്ങനെ തോന്നും?. അകലെ ഗ്രാമത്തിൽ അവളുടെ അമ്മയും ഇളയ കുട്ടികളും ആണല്ലോ പട്ടിണിയില്ലാത്ത ഏതാനും നാളുകളെ കുറിച്ച് ആലോചിച് ആശ്വസിച്ചിരിക്കുന്നത്. തലേരാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ആരോ കഴിച്ചു വച്ചതിന്റെ ബാക്കി ബിരിയാണി അവൾ പുറത്ത് കിടക്കുന്ന തൻറെ അച്ഛനുകൊണ്ടു കൊടുക്കുന്ന ഭാഗം വായിച്ച് കണ്ണുനിറഞ്ഞു  വെങ്കിൽ അത് നിങ്ങൾ ഒരു മോശപ്പെട്ട, അതിഭാവുകമതിയായ ഒരു വായനക്കാരൻ /വായനക്കാരി ആയതുകൊണ്ടല്ല. എംടിയുടെ ആഖ്യാനപാടവം ഒരു കാരണമാണ്. അതിലും പ്രധാനപ്പെട്ട ഒരു കാരണം അത്  സ്വാതന്ത്യോദയത്തിലെ ചില  നഗ്നസത്യങ്ങളിലേക്ക്  വിരൽ ചൂണ്ടുന്നു എന്നതാണ്.
.  വ്യവസ്ഥയുടെ മറ്റൊരു ഇരയാണ് ലളിതാ ശ്രീനിവാസൻ, മുതലാളിയുടെ ഭാര്യ. അവർ തന്നെക്കുറിച്ച് തന്നെ പറയുന്നത് കേൾക്കൂ:' നോട്ട് ദാറ്റ് ഐ ആം ബാഡ്, അയാം വറീഡ്'. താൻ ചീത്തയല്ല പക്ഷേ ദുഃഖിതയാണ്. കോൺവെന്റിലും ക്യൂൻമേരീസ് കോളേജിലും പഠിച്ച, കവിതകൾ വായിക്കുന്ന പാശ്ചാത്യസംഗീതം ആസ്വദിക്കുന്ന അവർക്ക് പക്ഷേ ശ്രീനിവാസൻ മുതലാളിയുടെ ഭാര്യ എന്ന പദവി ഒരു മുൾക്കിരീടം ആയിരുന്നു. ജീവിതം ആഡംബര പൂർണമായിരുന്നു. എന്നാൽ സ്വന്തം സുഖം, ലാഭം എന്നതിനപ്പുറം ഒന്നുമില്ലാത്ത ,സിനിമാ കാണാത്ത പത്രം പോലും വായിക്കാത്ത, ഭാര്യയുടെ  കൺമുമ്പിൽ വച്ച് പോലും മറ്റു സ്ത്രീകളെ പ്രാപിക്കാൻ മടിയില്ലാത്ത ഒരു ഭർത്താവിനൊപ്പം ആയിരുന്നല്ലോ  അവർക്ക് ജീവിക്കേണ്ടി വന്നത്. വിദ്യാസമ്പന്നനും സഹൃദയനും കാവ്യാസ്വാദകനും ഒക്കെയായ സേതുവുമായി അവർ പെട്ടെന്ന് അടുത്തു. അതിനിടയിൽ രോഗിയായി മാറിയ മുതലാളിയുമായി കേസു പറഞ്ഞു ജയിച്ച് മുതലാളിയുടെ സ്വത്തിന്റെ വലിയൊരു പങ്ക് നേടിയെടുത്ത് സേതു സേതുമുതലാളിയായി മാറിക്കഴിഞ്ഞിരുന്നു. ലളിതാ ശ്രീനിവാസൻ സേതുവിനൊപ്പം താമസമായി. പക്ഷേ അപ്പോഴേക്കും' കരിങ്കൽ പടവുകളിൽ കാലടി ഒച്ചകൾ കേൾക്കുമ്പോൾ അനുഭവിച്ച കോരിത്തരിപ്പ്...' സേതുവിന് നഷ്ടപ്പെട്ടിരുന്നു. ലളിതാ ശ്രീനിവാസൻ പിന്നീട് ഒരു സന്ദർഭത്തിൽ ഒരു പാർട്ടിയിൽ വെച്ച് ഒരു ചെറുപ്പക്കാരന്റെ കഴുത്തിൽ തൂങ്ങിനിന്നുവെങ്കിൽ  അവരെ കുറ്റപ്പെടുത്താൻ കഴിയുമോ?
.     അങ്ങനെ നോക്കിയാൽ എംടിയുടെ സ്ത്രീകഥാപാത്രങ്ങളിൽ ഏറിയ പങ്കും മറ്റാരോ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കുന്നവരാണ്, കർത്തൃത്വത്തിന്റെ(Agency ) പൂർണ്ണമായ അഭാവമാണ് അവരുടെ മുഖമുദ്ര, എന്ന് പറയാം . ഇത് വിമോചന വാദിനികൾക്ക് അഭിലഷണീയമായി തോന്നാൻ ഇടയില്ല. പക്ഷേ അങ്ങനെയുള്ളവർ ഒരു കാര്യം വിസ്മരിക്കരുത്. എന്തുകൊണ്ട് സരോജിനിയും ലളിതാ ശ്രീനിവാസനും ഒക്കെ ഇങ്ങനെയായി? അവരെ ഇങ്ങനെ ആക്കി തീർക്കുന്ന സാമൂഹ്യ വ്യവസ്ഥ വിശ്വാസയോഗ്യമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട് കാലത്തിൽ. ഒരു വ്യവസ്ഥയുടെ ദൂഷ്യങ്ങളെ ഒരു കൃതിയിൽ സത്യസന്ധമായി വർണിച്ചിട്ടുണ്ടെങ്കിൽ അതെഴുതിയആൾ ആ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ പോലും ആ കൃതി പുരോഗമന സാഹിത്യമായി  കണക്കാക്കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞത് ഏമ്ഗൽസാണ്. കാലത്തിൽ സ്ത്രീവിരുദ്ധത ആരോപിക്കുന്നവർ ആചാര്യന്റെ ഈ അഭിപ്രായം ഓർമ്മിക്കുന്നതു നന്ന്.(ബൽസാക്കിന്റെ 'ഹ്യൂമൻ കോമഡി 'എന്ന നോവലിനെക്കുറിച്ച് ഏംഗൽസ് മാർഗററ്റെ ഹാർക്സിനെഴുതിയ കത്ത് ...അവലംബം 'ഭാഷയുടെയും സാഹിത്യത്തിന്റെയും ഉല്പത്തി ശാസ്ത്രം -സി .ഉണ്ണിരാജ )
        അപ്പോൾ സ്വന്തം ഇച്ഛാശക്തിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ത്രീ കഥാപാത്രം പോലും ഇല്ലെന്നോ കാലത്തിൽ. ഒരാളെങ്കിലും പെട്ടെന്ന് ഓർമ്മയിൽ എത്തുന്നു, പുത്തൻ കളത്തിൽ ലക്ഷ്മി അമ്മ സേതുവിൻറെ അമ്മ. വ്യവസ്ഥ നിർണയിച്ച പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതുപോലെ വലിയ കുഞ്ഞാത്തോൽ ഉണ്ണി നമ്പൂതിരിയുടെ അമ്മ. സാധാരണ അന്തർജ്ജനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ സേതുവിനോടും മാധവൻ നായരോടും സ്വാതന്ത്ര്യത്തോടെ പെരുമാറി. ഇല്ലത്തെ കാര്യങ്ങൾ അവർ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു.  ചെയ്യാൻ ഒരു പാടു കാര്യങ്ങളൊന്നും ഇല്ലത്ത് അവശേഷിച്ചിരുന്നില്ലെങ്കിലും. അപ്പോൾ സുമിത്രയോ? സ്വന്തം ആഗ്രഹസാഫല്യത്തിനു  വേണ്ടി സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് പരാജയപ്പെട്ട് ആത്മീയതയിൽ  അഭയം തേടേണ്ടി വന്ന സുമിത്ര ദീർഘകാല പ്രസക്തിയുള്ള ഒരു സൂചകം കൂടിയാണെന്ന് തോന്നുന്നു. ഇവരുടെയൊന്നും പരിമിതികളില്ലാതെ, ഉരുത്തിരിഞ്ഞു വരുന്ന സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വതന്ത്രയായി ജീവിച്ച ഒരു അമ്മ കൂടിയുണ്ട് കാലത്തിൽ, പാപ്പാമ്മാൾ. നാട് കോയമ്പത്തൂർ ഇപ്പോൾ സ്ഥിരംവിലാസം ദൽഹി ഹോട്ടൽ. 'എന്നുവെച്ചാൽ ദൽഹി ഹോട്ടലിന്റെ പുറത്തെ കോണിയുടെ താഴത്തെ അൽപസ്ഥലത്ത് പാപ്പമ്മാൾ  ഉടുപ്പുകൾ കണ്ണാടി ചീപ്പ് പൗഡർ എന്നിവ അടങ്ങിയ  ഭാണ്ഡം സൂക്ഷിക്കുന്നു. ആ വിലാസത്തിൽ കത്തെഴുതിയാൽ കിട്ടും' ഇനി വരുന്ന വാക്യമാണ് പ്രധാനം.'
'15 കൊല്ലമായി നഗരത്തിൽ, കോയമ്പത്തൂരിൽ പഠിക്കുന്ന മാരിമുത്തു എന്ന മകന് സ്ഥിരമായി മണിയോർഡർ അയക്കുന്നു.'
.  കാലത്തിലെ സ്ത്രീകഥാപാത്രങ്ങൾ, പൊതുവേ എംടിയുടെ സ്ത്രീകഥാപാത്രങ്ങൾ' കൂടുതൽ നിഷ്കൃഷ്ടമായ പഠനം ആവശ്യപ്പെടുന്നു.
.  വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമാണ് സംശയമില്ല പക്ഷേ സമൂഹത്തിന്റെ  സ്വഭാവത്തെ അടിമുടി മാറ്റാനൊന്നും സ്വാതന്ത്ര്യോ ദയത്തിന് കഴിഞ്ഞില്ല. ഒരു മാറ്റവും ഉണ്ടായില്ല എന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. മാറ്റങ്ങൾ സേതുവിൻറെ ശ്രദ്ധയിൽപ്പെട്ടത് ശ്രദ്ധാലുവായ ഒരു വായനക്കാരന് തിരിച്ചറിയാവുന്ന വിധത്തിൽ വാഗ്രൂപം നൽകപ്പെട്ടിട്ടുണ്ട് കാലത്തിൽ. അത് ഒരു സമ്മിശ്രമായ വ്യവസ്ഥ ആയിരുന്നു. ഏതുവഴിയിലൂടെയും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുതലാളിമാർ ,അവർക്ക് കൂട്ടുനിൽക്കുന്ന അധികാരികൾ ,അടിമുടി അഴിമതിക്കാരായ ഉദ്യോഗസ്ഥർ, മുതലാളിമാർ ഏൽപ്പിക്കുന്ന പണി ഏതായാലും യാതൊരു മനസ്സാക്ഷിക്കുത്തും  കൂടാതെ ചെയ്യുന്ന പുതിയ അഭ്യസ്തവിദ്യർ, ഗ്രാമങ്ങളിൽ ദരിദ്രരായി തീർന്ന പഴയ ജന്മിമാർ, ഭൂവുടമകളായിത്തീർന്ന പഴയ കുടിയാന്മാർ ,ഒരു വിപ്ലവവും സഹായത്തിന് എത്താത്ത താമിമാർ-- സേതു 9 കൊല്ലത്തിനു ശേഷമാണ് നാട്ടിലെത്തുന്നത് എന്നാണ് ചെറിയമ്മ പറയുന്നത്. എന്നുവച്ചാൽ സ്വാതന്ത്ര്യം കിട്ടി ഒന്നര പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും. ഇല്ലത്തെ ചെറിയ കുഞ്ഞാത്തോലിന്റെ  അവസ്ഥ 'ചെർമികളുടേതു പോലെ' എന്നാണ് ചെറിയമ്മ വിശേഷിപ്പിക്കുന്നത്. അതായത് ചെറുമികളുടെ ദുരവസ്ഥ തികച്ചും സ്വാഭാവികമായിട്ടുള്ളതാണെന്നും ആ നിലയിലേക്ക് കുഞ്ഞാത്തോൽ നിപതിക്കുന്നത് ദുഃഖകരമാണെന്നും ഉള്ള പൊതുബോധം അന്നും സമൂഹത്തിൽ രൂഢമൂലം ആയിരുന്നു!
.  വൻ വ്യവസായങ്ങളെക്കുറിച്ചോ രാജ്യത്തിന്റെ  പൊതുവായ വ്യാവസായിക വളർച്ചയെക്കുറിച്ചോ എന്തെങ്കിലും  സൂചനകൾ  കാലത്തിലില്ല. അത് സേതുവിൻറെ വ്യവഹാര പരിധിയിൽ ഉൾപ്പെടാത്തതുകൊണ്ട്. പക്ഷേ പോംവഴി മറ്റൊരു വിധം ആയിരുന്നെങ്കിൽ എന്ന ഒരുഅനുക്ത നിർദ്ദേശം ഉള്ളതിനെക്കുറിച്ച്  നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
.  നിരൂപകർ പൂർണ്ണമായും അവഗണിച്ച ഒരു സുപ്രധാന വസ്തുത ചൂണ്ടിക്കാണിക്കാനുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ,  മിക്കവാറും നാമവശേഷം ആയ ഒരു അമ്പലമുണ്ടല്ലോ കാലത്തിൽ. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ ഒരു സാധാരണ  കാഴ്ചയായിരുന്നു ആ കാലത്ത് ;വള്ളുവനാട്ടിൽ മാത്രമല്ല കൊച്ചിയിലും തിരുവിതാംകൂറിലും ഒക്കെ. മധ്യതിരുതാംകൂർ കൃസ്ത്യാനികളുടെ കഥ പറയുന്ന കൃസ്ത്യാനിയല്ലാത്ത ഒരു കഥാപാത്രം പോലുമില്ലാത്ത' ഇണപ്രാവുകളിലും' ഇടിഞ്ഞുപോളിഞ്ഞ  ഒരു ക്ഷേത്രം ഉണ്ട്. ഇണപ്രാവുകളിലെ കഥ നടക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിലാണ്. സേതുവിൻറെ കാവ്യഭാവനയെ ഉദ്ദീപിപ്പിക്കുക എന്നൊരു ധർമ്മം മാത്രമേ കാലത്തിലെ ആ അമ്പലത്തിനുള്ളു എന്ന് തോന്നാം. കൂടുതൽ ആലോചിക്കുമ്പോൾ അതൊരു പ്രതീകമാണ് എന്ന് മനസ്സിലാവും. എന്തിൻറെ പ്രതീകം? കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും ഊരാളന്മാർ നമ്പൂതിരിജന്മിമാരായിരുന്നു. നമ്പൂതിരിമാരുടെ പ്രതാപം നശിക്കാൻ തുടങ്ങിയതോടെ അമ്പലങ്ങളും ക്ഷയിക്കാൻ തുടങ്ങി. പ്രധാനപ്പെട്ട ചിലക്ഷേത്രങ്ങൾ  നിലനിന്നു മറ്റു പലതും നശിച്ചു. ഈ ക്ഷേത്രങ്ങൾ വലിയൊരു ധർമ്മം  നിർവഹിച്ചിരുന്നു. ഉത്സവങ്ങളിലൂടെയും മറ്റും ഹിന്ദുമതത്തിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ അവയ്ക്ക് കഴിഞ്ഞിരുന്നു. വേലയും കാളകെട്ടും  ഒക്കെ നിർവഹിച്ചിരുന്നത് സാധാരണ തീണ്ടാപ്പാടകലെ നിൽക്കേണ്ടിയിരുന്ന ജനസമൂഹങ്ങൾ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രങ്ങൾ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ലാത്ത എല്ലാവരുടെയും ആയിരുന്നു. ഇപ്പോഴത്തെ ശൈലിയിൽ പറഞ്ഞാൽ ഹിന്ദു ഐഡന്റിറ്റിയുടെ പ്രകടിത രൂപമായിരുന്നു ക്ഷേത്രം. ആ ഐഡന്റിറ്റിയുടെ അപചയമാണ് ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ സൂചിപ്പിക്കുന്നത്. കേരളീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് ജാതി സംഘടനകളാണ്. അവർ ഒരു ഹിന്ദു ഐഡന്റിറ്റിക്ക് രൂപം നൽകാൻ ശ്രമിച്ചില്ല. പക്ഷേ അക്കാലത്തു തന്നെ അതിന്റെ ബീജാവാപം നടന്നു എന്നതിൻറെ സൂചന കാലത്തിലുണ്ട്. നാട്ടുകാർ വരിയിട്ട്  ഉത്സവം നടത്തുന്നതിനെ കുറിച്ചുള്ള പ്രസ്താവം നോക്കുക. ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രം പോലും കേരളത്തിലില്ല. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ എല്ലാം പുനരുദ്ധരിക്കപ്പെട്ടു. അത് വേറൊരു വിഷയം.
.    പരിവർത്തനത്തിന്റെയും പരാവർത്ത നത്തിന്റെയും ആയ ഏതൊരു കാലത്തെയും പോലെ അധിനിവേശാനന്തരകാലവും ചിന്താ കുഴപ്പം നിറഞ്ഞ സാമൂഹ്യ സാംസ്കാരിക മാതൃകകളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കും ( ലീലാ ഗാന്ധി-പോസ്റ്റ് കൊളോണിയൽ തിയറി ) കുഴഞ്ഞു മറിഞ്ഞ ആ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വായനക്കാരിൽ എത്തിക്കുക  എന്നതാണ് അധിനിവേശാനന്തര സാഹിത്യരചയിതാവിന്റെ ധർമ്മം. പോസ്റ്റുകളോണിയലിസം എന്ന വാക്ക് രൂപപ്പെടുന്നതിന് മുപ്പതു കൊല്ലം  മുമ്പ് ആ ധർമ്മം  പ്രാഗല്ഭ്യത്തോടെ നിർവഹിച്ചു കാലത്തിൻറെ രചയിതാവ്. എം ടി മലയാളത്തിന്റെ കാവ്യാത്മകതയിൽ വ്യാമുഗ്ധരായ മലയാളി വായനക്കാർ അതു പക്ഷേ വേണ്ടത്ര ശ്രദ്ധിച്ചില്ല
------------------------------------------------------------------------------------------------------------------------------------------------------------------------------
R.S.Kurup
Souparnika
139 ,Thamarasery Road
Poonithura
Ernakulam--- PIN 682038
Mobile -9847294497
.